06 March, 2007

വായില്ല്യാംകുന്നിലെ ആനപ്പൂരം...


മിനിഞ്ഞാന്ന് വായില്ല്യാംകുന്ന് പൂരം.....വള്ളുവനാട്ടിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നായ വായില്ല്യാംകുന്നത്തമ്മയുടെ തിരുമുറ്റത്ത്‌ പടിഞ്ഞാറന്‍വേല അണിനിരക്കുന്നു...ദേശവാസികളും അയല്‍ദേശക്കാരുമായ ആനപ്രേമികളും വാദ്യ പ്രേമികളും മുടങ്ങാതെ എത്താറുണ്ടത്രെ ഇവിടത്തെ പൂരത്തിന്‌..


ഇത്‌ പെരുമപെറ്റ പന്തിരുകുലത്തിന്റെ ചരിത്രമുറങ്ങുന്ന കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രം......

...വായുണ്ടെങ്കില്‍ ഇരയും കൊടുത്തുകൊള്ളും എന്ന "ദു:ഖസത്യ"ത്തില്‍നിന്നുമുള്ള മോചനത്തിനായ്‌ കള്ളം പറയേണ്ടിവരുകയും തദ്വാരാ വായില്ലാക്കുന്നിലപ്പനായ്‌ പരിണമിയ്ക്കുകയും ചെയ്ത പന്തിരുകുലത്തിലെ ഇളയ സന്തതിയെ ഇവിടെയാണത്രെ വരരുചിയും പഞ്ചമിയും ഉപേക്ഷിച്ച്‌ പോയത്‌......

.....ഇവിടെ ഇപ്പോള്‍ ശിവപ്രകാരത്തിലുള്ള വായില്ല്യാക്കുന്നിലപ്പന്റേയും തിരുമാന്ധാംകുന്നിലമ്മയുടെ സ്വരൂപമായ ഭഗവതിയുടേയും ക്ഷേത്രങ്ങളുണ്ട്‌...



ആനപ്രേമികളേ ഇതിലെ....

...തെച്ചിക്കോട്ടു രാമചന്ദ്രന്‍, കോങ്ങാട്‌ കുട്ടിശങ്കരന്‍ , മംഗലാംകുന്ന് അയ്യപ്പന്‍, ഗണപതി തുടങ്ങി 32 ഗജവീരന്മാരെ അണിനിരത്തിയായിരുന്നു പകല്‍പ്പൂരം.......കിഴക്കന്‍ വേലയുടെ തിടമ്പേറ്റിയിരിയ്ക്കുന്നത്‌ തെച്ചിക്കോട്ട്‌ രാമചന്ദ്രന്‍...



വള്ളുവനാടിന്റെ തനത്‌ അനുഷ്ടാന കലാരൂപങ്ങളായ പൂതനും തിറയും ഇവിടത്തെ വേലകളുടെ പ്രത്യേകതയാണ്‌....

.......ഒരു കലാകാരന്‍ തിറകെട്ടിയാടുന്നു...



ഇത്‌ കോങ്ങാട്‌ കുട്ടിശങ്കരന്‍....ഇപ്പോള്‍ അവന്‍ എത്ര ശാന്തനാണല്ലേ?....

...അവന്റെ കൊമ്പില്‍ പിടിച്ച്‌ നിന്നോളാന്‍ പറഞ്ഞു, ഫോട്ടോയ്ക്ക്‌......തല്‍ക്കാലം വേണ്ടെന്നു വെച്ചു....പേടിച്ചിട്ടൊന്നുമല്ലാ...ഒരു ചെറിയ ഫയം......അത്രന്നേ.....



ഇതാ മറ്റൊരു കരിവീരന്‍.....കക്ഷി കുറച്ച്‌ തിരക്കിലാ....



ഇവിടത്തെ വേലകള്‍ തമ്മിലുള്ള മല്‍സരത്തിന്റെ പ്രധാന ആകര്‍ഷണം പഞ്ചവാദ്യമേളങ്ങളുടെ കൊഴുപ്പാണ്‌....എല്ലാം പേരുകേട്ടവര്‍ തന്നെ...




പൂരം സമാപനത്തിനോടനുബന്ധിച്ച്‌ എല്ലാ വേലകളും ഒന്നിച്ചണിനിരന്നപ്പോള്‍, പാണ്ടിമേളത്തിന്‌ കൊഴുപ്പേകാനായി , തെച്ചിക്കോട്ട്‌ രാമചന്ദ്രനും മംഗലാംകുന്നു അയ്യപ്പനും അടുത്തടുത്ത്‌ നിലയുറപ്പിച്ചിരിയ്ക്കുന്നു....
..തിടമ്പേറ്റിയാല്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്ന തെച്ചിക്കോടും എന്നാല്‍ ഒരുകൈ നോക്കാം എന്ന രീതിയില്‍ അയ്യപ്പനും തലയെടുപ്പിനായ്‌ മല്‍സരിയ്ക്കുന്നത്‌ ആനപ്രേമികള്‍ക്ക്‌ കൗതുകകരമായ കാഴ്ച്ചയായിരുന്നു.......വലതുഭാഗത്തുള്ളത്‌ തെച്ചിക്കോട്‌..( സന്ധ്യയായതിനാല്‍ ഫോട്ടോയ്ക്ക്‌ മിഴിവു കുറഞ്ഞുപോയി...)
...വെടിക്കെട്ടോടുകൂടി പകല്‍പ്പൂരത്തിന്‌ സമാപ്തിയായി...